ബംഗളുരു: ഒരു വോട്ട് പോലും പോൾ ചെയ്യുന്നതിന് മുന്പ് ബിജെപി-ശിവ സേന സഖ്യം 66 സീറ്റിൽ ജയിച്ചു. എൻസിപി രണ്ട് സീറ്റും നേടി. മഹാരാഷ്ട്രയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് സഖ്യത്തിന്റെ മിന്നും ജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മറ്റ് പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് 68 സീറ്റിൽ എതിരാളികളില്ലാതെ ബിജെപിക്കും സഖ്യത്തിനും ജയിക്കാനായത്.
കല്യാൺ ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽ നിന്ന് ആറ് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ ആറ് സീറ്റിൽ വീതം ശിവസേനയും ബിജെപിയും ജയിച്ചു. പൻവേലിലും ഏഴ് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ഭിവണ്ടിയിലും ആറ് സീറ്റിൽ ബിജെപി എതിരില്ലാതെ ജയിച്ചു.
താനേയിൽ ആറിടത്ത് ശിവസേന എതിരില്ലാതെ ജയിച്ചു. ധൂലെയിൽ മൂന്ന് ബിജെപി സ്ഥാനാർഥികളും രണ്ട് എൻസിപി സ്ഥാനാർഥികളും എതിരില്ലാതെ ജയിച്ചു. അഹല്യ നഗറിൽ ബിജെപി ഒരു സീറ്റിൽ ജയിച്ചു.